
കനത്ത മഴയെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേർന്നു. സ്കൂളുകൾക്കും ബസ് സ്റ്റോപ്പുകൾക്കും സമീപമുള്ള അപകടകരമായ മരങ്ങൾ ഉടൻ മുറിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
മരം വീണ് ആളപായമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തണം. സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി നിർദേശിച്ചു.
പഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികൾ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണം. ജില്ലാതലത്തിൽ എല്ലാ ദിവസവും അവലോകനയോഗം ചേരാനും മന്ത്രി നിർദേശിച്ചു.
മഴക്കെടുതി നേരിടുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ അഞ്ച് വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. മഴക്കെടുതിയിൽ കണയന്നൂർ താലൂക്കിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 105 ഹെക്ടർ കൃഷി നാശമാണ് ഇതുവരെ ഉണ്ടായത്.
ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും പൂർണ്ണ സജ്ജമായി. ഏഴ് താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. മഴക്കെടുതി നേരിടാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മുന്നൊരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഫയർ, പോലീസ്, ഇറിഗേഷൻ, ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകളും പൂർണ സജ്ജമാണ്. ഡെപ്യൂട്ടി കളക്ടർമാരുടെ മേൽനോട്ടത്തിൽ തഹസിൽദാർമാരുടെ നേതൃത്വത്തിൽ ഓരോ താലൂക്കിലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. അപകടകരമായ നിലയിലുള്ള മരങ്ങൾ മുറിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മരങ്ങളുടെ ഉത്തരവാദിത്തം സ്ഥലമുടമ തന്നെയായിരിക്കും. മരം മുറിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. സ്കൂളുകൾക്ക് സമീപത്തെയും റോഡ് അരികിലെയും മരങ്ങൾ അടിയന്തരമായി മുറിക്കും. അവശ്യ ഘട്ടത്തിൽ ക്യാംപുകൾ ആരംഭിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. മത്സ്യത്തൊഴിലാളികൾക്കുള്ള സുരക്ഷാ നിർദേശങ്ങൾ കൃത്യമായി നൽകുന്നുണ്ട്. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശത്ത് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. എല്ലാ സ്ഥലങ്ങളിലും പ്രശ്നപരിഹാരത്തിന് മുഴുവൻ സമയവും ഇടപെടുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഓപ്പറേഷൻ ബ്രേക്ക് ത്രൂ, ഓപ്പറേഷൻ വാഹിനി എന്നീ പദ്ധതികൾ വഴി കാനകളിലെയും കനാലുകളിലെയും ഒഴുക്ക് സുഗമമായിട്ടുണ്ട്. കടലാക്രമണ ഭീഷണിയുള്ള നായരമ്പലം, കണ്ണമാലി ഭാഗങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ഫയർ വകുപ്പ് രണ്ട് ഡീ വാട്ടറിംഗ് പമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. കൊച്ചി നഗരത്തിനു മാത്രമായി സിഎസ്എംഎല്ലിന്റെ കൺട്രോൾ റൂം ഏറ്റെടുത്ത് പ്രത്യേക കൺട്രോൾ റൂം ആരംഭിക്കും.
ഏഴ് താലൂക്കുകളിലെയും തഹസിൽദാർമാർ അതത് താലൂക്കുകളിലെ സ്ഥിതിഗതികൾ യോഗത്തിൽ അറിയിച്ചു. ഡെപ്യൂട്ടി കളക്ടർമാരായ ഉഷ ബിന്ദു മോൾ, ബി. അനിൽകുമാർ, വി.ഇ.അബ്ബാസ്, എസ്.ബിന്ദു തഹസിൽദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.