
തൃശൂര്‍ കുന്നംകുളം പോർക്കുളത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ആര്‍എസ്എസ് ആക്രമണം. സിപിഎം വെട്ടിക്കടവ് ബ്രാഞ്ച് സെക്രട്ടറി ഷാജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഷാജുവും കുടുംബവും വീടുനുള്ളില്‍ ഉള്ളപ്പോള്‍ തന്നെയാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. മാരകായുധങ്ങളുമായി എത്തിയ അക്രമികൾ വാതിലും ജനാലച്ചിലും തകർത്തു.ആക്രമികള്‍ വീട്ടിലേക്ക് വെട്ടുകത്തിയും വാളുമായി ഓടി വരുന്നതും ആക്രമിക്കുന്നതും ഷാജു വീഡിയോ എടുത്തു. സംഭവം ചിത്രീകരിക്കുന്നത് കണ്ട് അക്രമികള്‍ തിരികെ ഓടുകയായിരുന്നു. ആര്‍എസ്എസ് പ്രവർത്തകരായ മങ്ങാട് എറത്ത് വീട്ടിൽ ഡാഡു എന്ന് വിളിക്കുന്ന ഗൗതം സുധീർ, പുളിഞ്ചോട് കുറുമ്പൂർ വീട്ടിൽ കാളവണ്ടി എന്ന് വിളിക്കുന്ന വിഷ്ണു എന്നിവരാണ് മാരക ആയുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആര്‍എസ്എസുകാരുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ എതിർത്തതാണ് ആക്രമണത്തിന് കാരണമെന്ന് ഷാജു പറയുന്നു.ഷാജുവും ഭാര്യയും പരുക്കുകളോടെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുന്നംകുളം സ്റ്റേഷൻ ഹൌസ് ഓഫീസർ യു കെ ഷാജഹാൻ കേസ് എടുത്തു. പ്രദേശത്ത് പൊലീസ് പട്രോളിങും ഏർപ്പെടുത്തിയിട്ടുണ്ട്.