
മലപ്പുറം: സോഷ്യൽ മീഡിയയുടെ അനിയന്ത്രിതമായ ഉപയോഗം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളേയും ആൺകുട്ടികളേയുമെല്ലാം വഴിതെറ്റിക്കുന്നുണ്ടെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രക്ഷിതാക്കൾ നൽകുന്ന അമിത സ്വാതന്ത്ര്യം മുതലെടുക്കുന്ന കുട്ടികളിൽ പലരും ക്ലാസിലെത്താതെ ബീച്ചുകളിലും പാർക്കുകളിലുമെല്ലാം ചുറ്റിയടിക്കുന്നത് പതിവാകുകയാണ്
കണ്ണൂരിൽ ‘വാച്ച് ദ ചിൽഡ്രൻ പദ്ധതിയിൽ ആറുമാസത്തിനിടെ കുടുങ്ങിയത് 107 വിദ്യാർഥികളാണ്. സ്കൂൾ വിദ്യാർഥികൾ ക്ലാസ് സമയങ്ങളിലോ ക്ലാസ് വിട്ടതിനുശേഷമോ ചുറ്റിക്കറങ്ങുന്നത് നിരീക്ഷിക്കാനായാണ് കണ്ണൂർ പോലീസ് ‘വാച്ച് ദ ചിൽഡ്രൻ’ പദ്ധതി നടപ്പാക്കിയത്. കറങ്ങിനടക്കേണ്ട, വിവരമറിയും എന്നാണ് എ.സി.പി. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ
പദ്ധതിയുടെ ടാഗ് ലൈൻ.
ചില വിദ്യാർഥികൾ ബീച്ചുകൾ, മാളുകൾ, കോട്ട, ബസ് സ്റ്റാൻഡുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിൽ കറങ്ങുന്നതായും മയക്കുമരുന്ന് ഉപയോഗിക്കുന്നതായും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംവിധാനം തുടങ്ങിയത്. സ്കൂളിന് പുറത്തും കുട്ടികളെത്തുന്ന സ്ഥലങ്ങളിലും പിങ്ക് പോലീസ് ജാഗ്രതയോടെ നിരീക്ഷിക്കുന്നു. സ്കൂൾ പ്രിൻസിപ്പൽമാർ, മുഖ്യാധ്യാപകർ, വനിതാ പോലീസ് ഇൻസ്പെക്ടർ, വനിതാ, പിങ്ക് പോലീസ് എസ്.ഐ.മാർ എന്നിവർ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പും രൂപവത്കരിച്ചിട്ടുണ്ട്. തിരൂരങ്ങാടി ന്യൂസ്.
ചുറ്റിക്കറങ്ങുന്ന വിദ്യാർഥികളുടെ അടുത്തെത്തി കാര്യങ്ങൾ അന്വേഷിക്കുകയാണ് ആദ്യം ചെയ്യുന്നത്. വ്യക്തമായ കാരണമില്ലെങ്കിൽ വിദ്യാർഥികൾക്ക് മാനസികപിരിമുറുക്കം ഇല്ലാതെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കും. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ആവശ്യമായ ഉപദേശങ്ങൾ നൽകി വിട്ടയക്കുകയാണ് പതിവ്.
കഴിഞ്ഞദിവസം ജില്ലയിലെ ഒരു സ്കൂളിലെ അഞ്ചാംക്ലാസുകാരി സ്കൂൾ യൂണിഫോമിന് മുകളിലായി മറ്റൊരു വസ്ത്രംധരിച്ച് നഗരത്തിലെ തിയേറ്ററിലെത്തി. കൂട്ടിനായി എത്തിയത് തിരുവനന്തപുരത്തുനിന്നുള്ള പ്ലസ് ടു വിദ്യാർഥി. സോഷ്യൽ മീഡിയവഴി പരിചയപ്പെട്ടവരാണിവർ. ആലപ്പുഴയിൽനിന്നുള്ള യുവാവും സുഹൃത്തും കണ്ണൂർ കോട്ടയിൽ എത്തിയത്
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താംക്ലാസുകാരിയെ കാണാൻ. കൃത്യസമയത്ത് തങ്ങൾ എത്തിയതുകൊണ്ടാണ് കുട്ടികൾ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന സുഹൃത്തുക്കളെ കാണാൻ വേണ്ടി പല സ്ഥലങ്ങളിലായി എത്തുന്നവരാണ് ഭൂരിഭാഗംപേരും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതും മയക്കുമരുന്നിന് അടിമയാക്കുന്നതുമെല്ലാം തടയുകയാണ് പോലീസ് ലക്ഷ്യമാക്കുന്നത്.